TRADUguide

TRADUguide - Your Guide to Translators and Translation Agencies

For translators

Find a job  |   Conges terminology center  |   Agencies list  |   Feedback forum
Register as a freelance translator or an agency  |   My profile  |   My status
Become a featured member  |   Renew your featured membership

For job posters

Post a translation job to ask for quotes
Browse the translators directory
My account / My job postings

Home   |   This is how TRADUguide works   |   Contacts / Imprint

 

TRADUguide.com auf Deutsch

Previous Malayalam > English request >>

<< Next Malayalam > English request

Previous English > Malayalam request >>

<< Next English > Malayalam request

Request for translation quotes from freelance translators / translation agencies

Malayalam > English: No title

പുസ്തക പ്രസാധക രംഗത്തെ ഭീമന്‍മാരായ ഡി.സി ബുക്‌സ് നടത്തിയ ഞെട്ടിപ്പിക്കുന്ന വിദ്യാഭ്യാസത്തട്ടിപ്പിനിരയായ
ഖാസിദ കലാം
തന്റെ ദുരനുഭവം പങ്കു വെക്കുന്നു.
_______________-
മനസ്സിന് തൃപ്തിയുള്ള, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലി കിനാവ് കണ്ട ഞാന്‍ എന്റെ കുടുംബത്തിലെ മൂത്ത സന്താനം. അവരെന്നെ വളര്‍ത്തിയത് വെറും പെണ്ണായിട്ടല്ലായിരുന്നു. ബിരുദത്തിന് മലയാളഭാഷയ്‌ക്കൊപ്പം പത്രപ്രവര്‍ത്തനം ഉപവിഷയമായി പഠിച്ചു.ശേഷം സായാഹ്ന ദിനപത്രത്തിലെ ചെറിയജോലി. പിന്നീട് ഒരു ഇടത്തരം പുസ്തകപ്രസാധക സ്ഥാപനത്തിലെ എഡിറ്റോറിയല്‍ അസിസ്റ്റന്റ്. എല്ലാം കുറഞ്ഞ കാലയളവിലേക്ക് മാത്രം.
ഇഷ്ടമേഖലയിലെ അതികായകര്‍ക്കൊപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ അകകാമ്പ് ശക്തിയാര്‍ജ്ജിക്കണം. അതിന് നല്ലൊരു കോഴ്‌സ് ചെയ്യണം. കേരളത്തിന് പുറത്ത് പോയി പഠിക്കണം, കിനാവ് പൂക്കും പ്രായത്തിലെ മധുരമനോജ്ഞ സ്വപ്‌നങ്ങള്‍.
പുസ്തകപ്രസാധക രംഗത്തെ ഭീമനായ, മുമ്പേ ബിസിനസ്സ് സ്‌കൂള്‍ നടത്തിപ്പു രംഗത്ത് സല്‍പേരുള്ള ഡി.സി ബുക്‌സ് ഒരു മീഡിയാ സ്‌കൂള്‍ തുടങ്ങുന്നുവെന്നും അതിനെ വെല്ലാന്‍ കേരളത്തില്‍ നിലവില്‍ അത്തരത്തിലുള്ള ഒരു സ്ഥാപനം പോലുമില്ലെന്നുമുള്ള അഡ്മിഷന്‍ പരസ്യങ്ങളായിരുന്നു മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത്.
ഫോട്ടോഗ്രാഫര്‍ വിവേകിന്റെയും ഡിസൈനര്‍ സൈനുല്‍ ആബിദിന്റെയും കലയില്‍ വിരിഞ്ഞ സൃഷ്ടി. ഞാനുള്‍പ്പെടെ കുറച്ചു പേര്‍ മാത്രമാണ് കോട്ടയത്തെ ഡിസിയുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിനായി എത്തിയത്. രവി ഡി.സി, കെ. കുഞ്ഞിക്കൃഷ്ണന്‍, കെ. രാജഗോപാല്‍ എന്നിവരടങ്ങിയ മൂന്നംഗ ഇന്റര്‍വ്യൂ ബോര്‍ഡ്.
എഡ്യുക്കേഷന്‍ ലോണോ സ്ഥാപനത്തിന്റെ സ്‌കോളര്‍ഷിപ്പോ ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് കോഴ്‌സിനു ചേരാന്‍ സാധിക്കൂയെന്ന് ബോര്‍ഡിനോട് തുറന്നു പറഞ്ഞു. ഒന്നര ലക്ഷം രൂപ ഫീസ് നല്‍കാന്‍ എനിക്കു മറ്റു വഴികളില്ല. ഹോസ്റ്റല്‍ഫീസടക്കാനുള്ള വഴി വേറെ കാണണം. അതുവരെ ജോലിക്കുപോയിരുന്ന എന്റെ വരുമാനം കൂടി കുടുംബത്തിന് നഷ്ടമാവുകയുമാണ്.
ലോണ്‍ ശരിയാക്കിത്തരാമെന്നും സ്‌കോളര്‍ഷിപ്പ് അനുവദിക്കാമെന്നും അന്ന് തന്നെ അവര്‍ ഉറപ്പ് നല്‍കി. എങ്കിലും കോഴ്‌സ് തുടങ്ങുന്നതിനുമുമ്പായി ഫീസിന്റെ ആദ്യഗഡു പതിനായിരം രൂപ അടയ്ക്കണം. വളരെയേറെ ബുദ്ധിമുട്ടി അത് സംഘടിപ്പിച്ചു. അടിത്തറ പോലും ഇട്ടിട്ടില്ലാത്ത ഒരു മീഡിയാ സ്‌കൂളിന്റെ സൗകര്യങ്ങള്‍ ബ്രോഷറില്‍ കണ്ടു മനസ്സിലാക്കിയിരുന്നുവല്ലോ?!
75 എക്കര്‍ കിന്‍ഫ്ര ഫിലിം&വീഡിയോ പാര്‍ക്കിലെ ഇതര സ്ഥാപനങ്ങളായ മോഹന്‍ലാലിന്റെ വിസ്മയ സ്റ്റുഡിയോ, പ്രസാദ് കളര്‍ലാബ് തുടങ്ങിയവയൊക്കെ ക്ലാസ് മുറികളാണെന്നായിരുന്നു ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത്.
2005 നവംബര്‍ ഏഴിന് ക്ലാസ് തുടങ്ങുമെന്നറിയിപ്പ് കിട്ടി. ഏഴിന് ഹോസ്റ്റലില്‍ എത്തണമെന്നും. തുമ്പയിലെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ ഹോസ്റ്റലിലായിരുന്നു താമസസൗകര്യം. ദരിദ്രകുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് അപ്പാരല്‍ പാര്‍ക്കിലെ ജോലിക്കാരില്‍ അധികവും. അവര്‍ക്കായുളള ഹോസ്റ്റലായിരുന്നതിനാല്‍ തന്നെ സൗകര്യങ്ങളെ കുറിച്ചും ഭക്ഷണത്തെക്കുറിച്ചും പ്രത്യേകം പറയേണ്ടതില്ല. വാഗ്ദാനലംഘനങ്ങളുടെ തുടക്കം.
ഹോസ്റ്റലിനു മുന്നില്‍ എന്നും DC’s MAT Media School എന്നെഴുതിയ കോളേജ് ബസ് വരും. ഞാനടക്കം മൂന്നു പെണ്‍കുട്ടികള്‍ക്ക് ഒമ്പതുമാസത്തിനിടെ മൂന്ന് ഹോസ്റ്റലുകള്‍ മാറേണ്ടിവന്നു. മൂന്ന് ആണ്‍കുട്ടികള്‍ക്കായി ഒരു വീടെടുത്ത് നല്‍കി. രണ്ടുപെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ആ നാട്ടുകാര്‍. പല പ്രായക്കാര്‍, പല നാട്ടുകാര്‍, പല വെയ്‌വ് ലെങ്ത്. എങ്ങനെയെങ്കിലും ഒരു തട്ടിപ്പുസ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്ന മാനേജ്‌മെന്റിന് അതൊന്നും ഒരു തടസ്സമായി തോന്നിയില്ല.
പത്തുശതമാനം പോലും പണി പൂര്‍ത്തിയായിട്ടില്ലാത്ത ഒരു ബില്‍ഡിംഗ് മാത്രമാണ് ഞങ്ങളുടെ മീഡിയാ സ്‌കൂളെന്ന് അറിയുന്നത് നവംബര്‍ ഏഴ് രാവിലെ കാമ്പസ്സിലെത്തിയേപ്പാള്‍ മാത്രം. മൂന്നുമാസം ജനറല്‍ ക്ലാസ്സ്, അതുകഴിഞ്ഞ് സ്പെഷലൈസേഷന്‍. പിന്നെ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ്, ഫൈനല്‍ പ്രൊജക്ട്. ഇതായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ട കോഴ്‌സിന്റെ ഘടന. കൂടാതെ എഫ്.എം റേഡിയോയില്‍ പരിശീലനത്തിന് അവസരവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
ഒരു സിലബസ്സ് പോലുമില്ലാത്ത കോഴ്‌സ. അതായിരുന്നു യാഥാര്‍ത്ഥ്യം. ലൈബ്രറിയില്ല, സ്റ്റുഡിയോ സൗകര്യങ്ങളില്ല, മര്യാദയ്ക്ക് ക്ലാസ് റൂം പോലുമില്ല. അധ്യാപകരുമില്ല. ഒമ്പതുമാസത്തിനിടയ്ക്ക് മാറിമാറിപ്പോയ ഡയറക്ടര്‍മാര്‍ മൂന്ന് (കെ. കുഞ്ഞിക്കൃഷ്ണന്‍, നിസ്സാര്‍ അഹമ്മദ്, ചന്ദ്രശേഖര്‍), കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍മാര്‍ മൂന്ന് (കെ. രാജഗോപാല്‍, ദാമോദര്‍ പ്രസാദ്, ജെയിംസ് ജോസഫ്). (ഒമ്പതുമാസത്തിനുശേഷം ആരെന്നും എന്തെന്നും ആര്‍ക്കറിയാം.)
പല ദിവസങ്ങളിലും രാവിലെ കാമ്പസ്സിലെത്തിയാല്‍ എന്തുചെയ്യണമെന്ന് ഒരു ധാരണയുമില്ല. മൊബൈലില്‍ റെയ്ഞ്ച്‌പോലും കിട്ടാത്ത ഒരു കുന്നിന്‍പുറം. കോഴ്‌സിന്റെ ഏറ്റവും വലിയ വാഗ്ദാനംDC’s MAT Media School ആയിരുന്നു. പക്ഷേ ആ ഭാഗത്തേക്ക് ഞങ്ങളെ ആരെയും അടുപ്പിച്ചതുപോലുമില്ല.
ക്ലാസ്സുകളേക്കാളേറെ നടന്നത് ഞങ്ങളുടെ പരാതികള്‍ പരിഹരിക്കപ്പെടാനുള്ള ചര്‍ച്ചകള്‍. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരനായിരുന്നിട്ടു കൂടി, ‘നിങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ എത്ര മിനുട്ടു വേണം’ എന്നു വാച്ചുനോക്കി ചോദിക്കുന്ന മുതലാളിയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.
ഒരു വാഗ്ദാനം സ്ഥാപനം നിറവേറ്റി. ലോണ്‍ ശരിയാക്കി തന്നു! അത് മറ്റൊരു ചതി. അംഗീകാരമില്ലാത്ത, നടക്കാത്ത ഒരു കോഴ്‌സിന് വിദ്യാഭ്യാസലോണ്‍! ലിവിംഗ് എക്ല്‌സ്‌പെന്‍സ് അടക്കം ഒരു ലക്ഷത്തി എഴുപത്തിയഞ്ചായിരം രൂപയായിരുന്നു ലോണ്‍തുക. കനറാബാങ്കിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നിന്ന് സ്ഥാപനം നേരിട്ടും സ്ഥാപനത്തിന്റെ വിശ്വാസ്യതയിലും ആണ് ലോണ്‍ പാസ്സാക്കിയെടുത്തത്.
പാസ്സായ ലോണ്‍ പിന്നീട് എന്റെ താമസസ്ഥലത്തിനടുത്തുള്ള ബ്രാഞ്ചിലേക്ക് അയക്കുകയായിരുന്നു. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ പലിശ വരികയുള്ളു എന്നാണ് കോളേജില്‍ നിന്ന് പറഞ്ഞത്. പലിശ പതിനൊന്ന് ശതമാനത്തോളം വരുന്നുണ്ടെന്ന് ബാങ്കിലെത്തിയപ്പോഴാണ് ഞാന്‍ അറിയുന്നത്.
കോഴ്‌സ് തുടങ്ങി രണ്ടുമാസത്തിനുള്ളില്‍ പുതിയ ഒരു കോഴ്‌സിന്റെ ആദ്യ ബാച്ചിനെ വിലയിരുത്തേണ്ടതില്ല എന്ന ചിന്തയില്‍ 2006 ജനുവരി മാസത്തില്‍ തന്നെ കോഴ്‌സ് ഫീസായ ഒന്നര ലക്ഷം രൂപ മുഴുവനായി അടച്ചു. അതൃപ്തരായ മറ്റു വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ കാശും അടച്ചിരുന്നില്ല.
ലോണ്‍ ആയതിനാല്‍ മുഴുവന്‍ തുകയും ഡിഡിയാക്കി കോളേജിന്റെ പേര്‍ക്ക് അയയ്ക്കാന്‍ നേരത്തെത്തന്നെ ബാങ്കിന് മാനേജ്‌മെന്റ് നിര്‍ദേശവും നല്‍കിയിരുന്നു. ബാങ്കില്‍ നിന്നുള്ള ഡിഡി കിട്ടി രണ്ടുമാസം ആകാറായപ്പോഴാണ് ഞാന്‍ ആദ്യം അടച്ച പതിനായിരം രൂപ എനിക്ക് കോളേജ് തിരിച്ചുനല്‍കുന്നത്. ഫീസ് മുഴുവനും വാങ്ങിയതിനുശേഷം അവരുടെ വക 30000 രൂപ സ്‌കോളര്‍ഷിപ്പും!
വിദ്യാര്‍ഥികള്‍ മുഴുവന്‍ ഫീസടച്ചില്ലെന്ന കാരണത്താല്‍ 2006 ജൂലൈയില്‍ ക്ലാസ്സ് റൂം താഴിട്ടു പൂട്ടി. നടക്കാത്ത കോഴ്‌സിന് അവരെന്തിന് ഫീസടക്കണം? മുഴുവന്‍ ഫീസടച്ച എനിക്കുള്ള പഠനമോ? കോഴിക്കോട്ടെ പൊതുപ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് എന്റെ ലോണ്‍തുകയിലേക്ക് 120000 രൂപ (2006 ഒക്ടോബറില്‍) തിരിച്ചടക്കാന്‍ ഡിസി ഗ്രൂപ്പ് തയ്യാറായത്.
ബാക്കി ലോണ്‍തുകയുടെയും പലിശയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സ്ഥാപനം തയ്യാറായില്ല. അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 22400 രൂപ ഞങ്ങളറിയാതെ ബാങ്ക് ലോണിലേക്ക് പിന്‍വലിക്കുകയും (2007 ഫെബ്രുവരി) ചെയ്തു. പത്രപ്രവര്‍ത്തനം പഠിക്കണമെന്ന മോഹവുമായി ഒരു തട്ടിപ്പുസ്ഥാപനത്തില്‍ ചെന്നു പെട്ടു, പഠിക്കാനായി വായ്പയെടുത്തു, ഇപ്പോള്‍ പഠനവുമില്ല മനസ്സമാധാനവുമില്ല എന്ന അവസ്ഥയിലാണ് ഞാന്‍. ഇവിടം കൊണ്ടൊന്നും എന്റെ കഥയ്ക്ക് ക്ലൈമാക്‌സ് ആകുന്നില്ല. അവിചാരിതമായ സംഭവവികാസങ്ങളോടെ, ഒരു മെഗാപരമ്പര പോലെ എന്റെ പ്രശ്‌നങ്ങള്‍ തുടരുക തന്നെയാണ്.
വഞ്ചിക്കപ്പെട്ട ഉപഭോക്താവിന് നീതി ലഭിക്കും എന്ന് നിയമം പറയുന്നുണ്ട്. മാധ്യമങ്ങളില്‍ നിറയുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ അത് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന വിദ്യാഭ്യാസസ്ഥാപനത്തിനെതിരെ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കാന്‍ ‘ഉണരൂ ഉപഭോക്താവേ ഉണരൂ’ എന്നാണ് പരസ്യങ്ങളിലൂടെ സര്‍ക്കാര്‍ പറയുന്നത്. ഡിസി മീഡിയാ സ്‌കൂളിന്റെ വാഗ്ദാനങ്ങള്‍ക്ക് 150000 രൂപ നല്‍കിയ എനിക്ക് അര്‍ഹിക്കുന്ന സേവനം അവിടുന്ന് ലഭിക്കാത്തതിനാല്‍ ആ തുക തിരിച്ചുതരാന്‍ അവര്‍ ബാധ്യസ്ഥരാണ്.
മാത്രമല്ല, എന്റെ ഒരു കൊല്ലത്തെ കരിയര്‍ ഡാമേജിനും എനിക്കുണ്ടായ മാനസികവിഷമത്തിനും അര്‍ഹമായ നഷ്ടപരിഹാരവും ഡി.സി മാനേജ്‌മെന്റ് ഗ്രൂപ്പ് നല്‍കേണ്ടതാണ്. ആ വര്‍ഷം തന്നെ ഇതിനായി തിരുവനന്തപുരത്തെ കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മിനിട്ടുകള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ ഇറക്കാന്‍ കഴിവുള്ളവരോട് ഏറ്റുമുട്ടുമ്പോള്‍ കോടതിയുടെ വിധി ആര്‍ക്കനുകൂലമാകും എന്ന് കാലം എനിക്ക് പറഞ്ഞുതരുമായിരിക്കും.
വിദ്യാഭ്യാസത്തട്ടിപ്പില്‍ പെട്ട് ഇരയായ ഞാന്‍ കഴിഞ്ഞ ആറുമാസമായി കോഴിക്കോട്ട് മുന്‍സിഫ് കോടതിക്കു മുമ്പില്‍ പ്രതിയായിരിക്കുന്നു. 175000 രൂപ വിദ്യാഭ്യാസ ലോണ്‍ എടുത്തതില്‍ 142000 രൂപ തിരിച്ചടച്ചിട്ടും ഇനിയും 80000 രൂപയോളം തിരിച്ചടയ്ക്കാനുണ്ടെന്ന് കാണിച്ച് നിയമനടപടികളും ജപ്തിഭീഷണിയുമായി ബാങ്ക് കോടതിയെ സമീപിച്ചിരിക്കുകയാണ്.
നല്ലൊരു ജോലി ലഭിക്കാത്തതിനാല്‍ തിരിച്ചടവ് ഒരു ബാധ്യതയായതിനാലും, കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ നടത്തിപ്പിന് സഹായകമാവാന്‍ വേണ്ടിയും ലോണ്‍തുക തിരിച്ചടയ്ക്കുന്നതില്‍ ബാങ്കിനോട് ഞങ്ങള്‍ സാവകാശം ചോദിച്ചിരുന്നു. 2010-2011 ഓടുകൂടി നിരന്തരം നോട്ടീസയക്കുകയും ബാങ്കിലേക്ക് വിളിപ്പിക്കുകയും പതിവായി.
ജോയിന്റ് അക്കൗണ്ട് ആയതിനാല്‍ ഞാനും മാതാപിതാക്കളും ഒരുമിച്ച് മാനേജരുടെ മുമ്പില്‍ ഹാജരാകേണ്ടിയും വന്നു. വിദ്യാഭ്യാസലോണ്‍ എന്ന ബാധ്യത ബാങ്കിന് ഒഴിവാകാന്‍ സ്വര്‍ണാഭരണങ്ങളും വീടിന്റെ ആധാരവും ആവശ്യപ്പെടുക വരെയുണ്ടായി.
ബാക്കിയുള്ള ലോണ്‍തുക പൂര്‍ണമായും ഞങ്ങളില്‍ നിന്നുതന്നെ ഈടാക്കി, കണ്‍സ്യൂമര്‍ കോടതിയില്‍ ഞങ്ങള്‍ കൊടുത്ത കേസ് ദുര്‍ബലപ്പെടുത്താന്‍ കോളേജ് മാനേജ്‌മെന്റിനെ സഹായിക്കുന്ന തരത്തിലാണ് ബാങ്കിന്റെ നടപടികള്‍ നീങ്ങിയത്. ബാങ്ക് അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയ കൂട്ടത്തില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ ഹാജരാക്കാനായി ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട ഞങ്ങള്‍ക്ക് ജപ്തി ഭീഷണിയുമായുള്ള കോടതി നോട്ടീസ് ആണ് മറുപടിയായി ലഭിച്ചത്.


ഉദാരമായി വിദ്യാഭ്യാസ വായ്പകള്‍ നല്‍കണമെന്നാണ് ധനകാര്യസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. ഇത്തരം വിദ്യാഭ്യാസത്തട്ടിപ്പു സ്ഥാപനങ്ങളില്‍ ചെന്നുപെടുന്ന വിദ്യാര്‍ത്ഥികളുടെ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്? സ്ഥാപനമോ, സര്‍ക്കാരോ, അതോ വിദ്യാര്‍ത്ഥികള്‍ തന്നെയോ? ഇത്തരം വിദ്യാര്‍ത്ഥികള്‍ വായ്പ തിരിച്ചടയ്ക്കാന്‍ എന്തു ചെയ്യണമെന്ന നിര്‍ദേശം എവിടെയും കാണുന്നില്ല.
കിടപ്പാടം നഷ്ടപ്പെട്ട് കുടുംബത്തോടെ ആത്മഹത്യ ചെയ്യുക എന്ന ഒരൊറ്റ മാര്‍ഗം മാത്രമേ അവര്‍ക്കു മുമ്പിലുണ്ടാകൂ. ഈയടുത്ത കാലത്ത് വിദ്യാഭ്യാസവായ്പ എടുത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം കൂടിയത് ശ്രദ്ധിക്കുക.
ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയായി നല്‍കിയപ്പോള്‍ ബാങ്കുമായി ബന്ധപ്പെടാന്‍ നിര്‍ദേശം കിട്ടി. ബന്ധപ്പെട്ടപ്പോള്‍ ബാങ്കില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചതുമില്ല.
എന്തിനാണ് ഞങ്ങള്‍ ഒമ്പതുപേരുടെ കരിയര്‍ വച്ച് രവി ഡി.സിയെന്ന പുസ്തകപ്രസാധകഭീമന്‍ ഇത്തരമൊരു തട്ടിപ്പുസ്ഥാപനം തട്ടിക്കൂട്ടിയത്? മാധ്യമപ്രവര്‍ത്തകരുടെയും സാംസ്‌കാരികനായകരുടെയും വായടപ്പിക്കാന്‍ വെളുക്കെ ചിരിക്കുന്ന ഈ പകല്‍മാന്യനുള്ള സ്വാധീനത്തിന്റെ സ്വഭാവം എന്താണ്.
മീഡിയാസ്‌കൂളായി തുടങ്ങിയ സ്ഥാപനം അടുത്തവര്‍ഷം ഒരു മാനേജ്‌മെന്റ് സ്‌കൂളായി രൂപാന്തരപ്പെട്ടത് തലസ്ഥാനത്തെ ഭരണനേതൃത്വവും മാധ്യമസിന്‍ഡിക്കേറ്റുകളും അറിയാതെ പോയതെന്തേ? നഗരത്തിന്റെ പ്രധാന ഭാഗത്ത്, മീഡിയയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രം പ്രവേശനമുള്ള കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്കില്‍ 99 വര്‍ഷത്തേക്ക് ചുളുവിലക്ക് ഭൂമി പാട്ടത്തിന് കിട്ടാനുള്ള എളുപ്പവഴി മാത്രമായിരുന്നു ഡി.സി ഗ്രൂപ്പിന് മീഡിയാ സ്‌കൂള്‍.
ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും മീഡിയയുടെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാം. തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടവര്‍ ബ്രോഷറില്‍ സ്വന്തം പേര് തിളങ്ങി നില്‍ക്കുന്നത് കണ്ട് ആത്മരതികൊള്ളും.
അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി വാസുദേവന്‍ നായര്‍, ഗുല്‍സാര്‍, ഡോ: യു.ആര്‍. അനന്തമൂര്‍ത്തി, ജി. കൃഷ്ണന്‍, പ്രൊഫ.എ ശ്രീകുമാര്‍, സുനില്‍ മെഹ്ത, വി.എന്‍ രാജശേഖരപ്പിള്ള, എഷ്യനെറ്റ് ശശികുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ ബ്രോഷറിലും പ്രോസ്‌പെക്ടസിലും ഉണ്ടായിരുന്നു.
ഞാനടക്കമുള്ള ഒമ്പത് വിദ്യാര്‍ത്ഥികളുടെ പരാതിയുമായി ചെന്നപ്പോള്‍ ‘അങ്ങനെയെങ്കില്‍ അടുത്തവര്‍ഷത്തെ ബ്രോഷറില്‍നിന്ന് എന്റെ പേര് ഒഴിവാക്കാന്‍ ഞാന്‍ മാനേജ്‌മെന്റിനോട് പറയാം. രവി ഡി.സി പേര് കൊടുക്കണ്ടേയെന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു.’ ഇതായിരുന്നു ശശികുമാറിന്റെ പ്രതികരണം. അതേ, രവി ഡി.സി ആയതു കൊണ്ടു തന്നെയാണ് ഇവരെല്ലാവരും പേര് വെക്കാന്‍ സമ്മതിച്ചത്.
ഇരകളായ ഞങ്ങള്‍ മലയാളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ബന്ധപ്പെട്ടു. പക്ഷേ, ഡി.സി ഗ്രൂപ്പിനെതിരെ വാര്‍ത്ത നല്‍കാന്‍ അവരില്‍ പലരും ഭയന്നു. കുഞ്ഞാലിക്കുട്ടിയെ ഭയമില്ലാത്ത, ആവിഷ്‌കാരസ്വാതന്ത്ര്യ ശിങ്കം, എംപി ബഷീര്‍ ഇന്ത്യാവിഷനില്‍ ആ വാര്‍ത്ത വരാതിരിക്കാന്‍ എല്ലാശ്രമവും നടത്തി. ബഷീറിന്റെ ഒരു പുസ്തകത്തിന്റെയെങ്കിലും (സ്മാര്‍ത്തം, സൂര്യനെല്ലി, ഐസ്‌ക്രീം: മൂന്ന് കുറ്റവിചാരണകള്‍) പ്രസാധകര്‍ ഡിസി ബുക്‌സായിരുന്നു.
പ്രസാധകന്‍ ഡി.സി യാണെന്ന് അഭിമാനത്തോടെ പറഞ്ഞു നടക്കുന്ന ഇവരെങ്ങനെ ആ മാന്യദേഹത്തിനെതിരെ പേന ചലിപ്പിക്കും?! പല ചാനലുകാരും ക്യാമറയും മൈക്കുമായി വന്നുപോയി. പിന്നെ റിപ്പോര്‍ട്ടറുടെ ഫോണ്‍ കോളാണ് വരിക. സോറി, എനിക്ക് അത് വരണമെന്ന് തന്നെയായിരുന്നു.
പക്ഷേ അവര്‍ പിന്നീട് എന്റെ നമ്പര്‍ കണ്ടാല്‍ ഫോണ്‍ എടുക്കില്ല. മാധ്യമസ്ഥാപനങ്ങളിലെ ഉന്നതന്മാരെ സ്വാധീനിച്ചും സഹപ്രവര്‍ത്തകരെ തമ്മിലടിപ്പിച്ചും വാര്‍ത്ത മുക്കി. ബാങ്ക് ജപ്തി ഭീഷണിയുമായി വന്നപ്പോള്‍ പോലും വാര്‍ത്ത നല്‍കാനായി മാധ്യമസ്ഥാപനങ്ങളെ സമീപിച്ചപ്പോള്‍, പഠിച്ച സ്ഥാപനത്തിന്റെ പേര് പറയണ്ട എന്നായിരുന്നു നിര്‍ദേശം.
തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്‌കൂള്‍ മാത്രമായിരുന്നു ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഡി.സി സ് മാറ്റ് മീഡിയാ സ്‌കൂള്‍. ആ രീതിയില്‍ വാര്‍ത്ത കൊടുത്ത പത്രങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഡി.സിയുടെ പരസ്യം വന്നു

Language pair(s)

Malayalam > English

About the outsourcer

The outsourcer information has been removed because this job posting has already been closed.

You cannot place a quote anymore because this job posting has already been closed.